Saturday, October 17, 2009

മൂന്നാര്‍

ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാര്‍ . മൂന്നാ‍ര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമാ‍ണ്. മൂന്നാര്‍ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാര്‍ എന്നാണ് അറിയപ്പെടുന്നത്.ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാര്‍ . ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മാനേജര്‍മാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവര്‍ക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറില്‍ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകര്‍ഷിച്ച ഒരു പ്രദേശമാണ് മൂന്നാര്‍ . 2000 ത്തില്‍ കേരളസര്‍ക്കാര്‍ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.
കുളിരില്‍ മൂന്നാറിനെ നുണയാം, തണുപ്പ് ഒട്ടും കളയാതെ. കുറഞ്ഞത് രണ്ടുദിവസമെങ്കിലും വേണം മൂന്നാറിനെ ആകമാനം ആസ്വദിക്കാന്‍. മൂന്നാര്‍ നിങ്ങളോട് ഒരു രാത്രിയെങ്കിലും ആവശ്യപ്പെടുമെന്ന് പറയും.
കോതമംഗലം വഴി പോകുകയാണെങ്കില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ യാത്ര അനുഭവമാക്കാം. കൊടുംകാട്ടിന് നടുവിലൂടെ, തേയിലത്തോട്ടത്തിനും ഏലക്കാടുകള്‍ക്കും നടുവിലൂടെ, കാട്ടരുവികള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും ഇടയിലൂടെ , ഹൈറേഞ്ചിന്റെ വളവും പുളവും ചരിവും ഒക്കെയറിഞ്ഞ് അടിമാലിയില്‍ നിന്ന് 30 കിലോമീറ്റര്‍ കഴിഞ്ഞാല്‍ മൂന്നാര്‍ ടൗണിലെത്താം. രാവിലെയായാല്‍ പശ്ചിമഘട്ടത്തിന്റെ കാഴ്ച ഉള്ളില്‍ കുടിയേറും. അപൂര്‍വയിനം സസ്യജാലങ്ങളും ജീവജാലങ്ങളുമൊക്കെ മൂന്നാറിന് സ്വന്തമാണെന്ന് ഓര്‍ത്തുവേണം മൂന്നാര്‍ യാത്ര.




രണ്ടാംദിനം രാജമല (ഇരവികുളം ദേശീയോദ്യാനം), ചിന്നാര്‍ വന്യജീവിസങ്കേതം എന്നിവയാകാം. പുലര്‍ച്ചെയോ വൈകുന്നേരമോ ചിന്നാറിലെത്തിയാലേ വന്യജീവികളെ കാണാനാകൂ. ആന, കാട്ടുപോത്ത്, മാന്‍, ഹനുമാന്‍കുരങ്ങ്, മയില്‍ എന്നിവയൊക്കെ വഴിയരികിലെ കാഴ്ചകളാവാം (ഭാഗ്യംപോലെ). ചിന്നാറിലെ മലയണ്ണാന്‍ സംരക്ഷിതവിഭാഗത്തില്‍പ്പെട്ടതാണ്.ചിന്നാര്‍ യാത്രയ്ക്കിടെയാണ് ശര്‍ക്കരയ്ക്കും ചന്ദനത്തിനും പേരുകേട്ടതും ശിലായുഗസംസ്‌കാരം പേറുന്നതുമായ മറയൂര്‍. അവിടെനിന്ന് ആപ്പിള്‍ വിളയുന്ന കാന്തല്ലൂരും പോകാം.

ചിന്നാറില്‍നിന്ന് ഇന്ദിരാഗാന്ധി നാഷണല്‍ പാര്‍ക്ക് വഴി മധുരയ്ക്കും പളനിക്കും കടക്കാതെ ഇരവികുളത്തേക്ക് മടങ്ങാം. പകലിന്റെ പകുതിയെങ്കിലും വേണം ഇരവികുളത്ത്; വരയാടുകളുടെ ആവാസകേന്ദ്രം. മൂന്നാറെന്നാല്‍ സംരക്ഷിതവിഭാഗത്തില്‍പ്പെട്ട വരയാടുകളെ കാണുകയെന്നത് കൂടിയാവണം. 97 കിലോമീറ്റര്‍ ചുറ്റളവ് വരുന്ന ഈ മലമടക്കുകളും കുറിഞ്ഞി പൂത്തിറങ്ങുന്നവയാണ് (ഈ വിരുന്നിനായി ഇനി 2018 വരെ കാത്തിരിക്കണം) ഉയരത്തിന് കേഴ്‌വികേട്ട ആനമുടി (2695 മീ) ഈ ഉദ്യാനത്തിലാണ്. വനംവകുപ്പിന്റെ അനുമതിയോടെ ആനമുടി ട്രക്കിങ്ങിന് സൗകര്യമുണ്ട്.
പ്രസിദ്ധമായ കണ്ണന്‍ ദേവന്‍ തേയിലത്തോട്ടങ്ങള്‍ ഇവിടെ 12000 ഹെക്ടര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. തേയിലക്കാടിനു പുറമേ വംശനാശഭീഷണി നേരിടുന്ന അനേകം വന്യജീവികളുടെ ആവാസകേന്ദ്രങ്ങളായ ധാരാളം ഷോളക്കാടുകളും മൂന്നാറിലുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി മൂന്നാര്‍ പഞ്ചായത്തിലാണ.ചന്ദനമരങ്ങള്‍ കൂട്ടമായി വളരുന്ന ഒരേയൊരു വനപ്രദേശമായ മറയൂര്‍ മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരെയാണ്. ശിലായുഗത്തിലേതെന്നു കരുതുന്ന തൊപ്പിക്കല്ലുകളും കുടക്കല്ലുകളും ഇവിടെ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. മൂന്നാറിന്‍െറ സകല സൌന്ദര്യവും മറയൂരിലേക്കുള്ള യാത്രയില്‍ കാണാം. ഭാഗ്യമുണ്ടെങ്കില്‍, വഴിയില്‍ വന്യജീവികളെയും കാണാം. മൂന്നാറില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള ദേവികുളവും 20 കി.മീ മാറിയുള്ള കുണ്ടള ഡാമും പരിസരവും അതിനോടു ചേര്‍ന്നുള്ള അരുവിക്കാട് വെള്ളച്ചാട്ടവും മികച്ച ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.



പ്രധാന ഫോണ്‍ നമ്പറുകള്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ (ഡി.റ്റി.പി.സി), എസ്.എന്‍.ടൂറിസ്റ്റ് ഹോം, ഒാള്‍ഡ് മൂന്നാര്‍, ഫോണ്‍- 04865 231516



1 comment:

  1. നന്നായിരിക്കുന്നു മാഷേ , ഞാന്‍ ഒരു ഇടുക്കികാരനാണ് , എനിക്ക് കു‌ടി ഇത്രേ വസ്തു നിഷ്ടമായി അറിയിലാത്ത ഒരുപാടു അറിവുകള്‍ എല്ലാവര്‍ക്കുമായി പബ്ലിഷ് ചെയ്ത ഈ സഞ്ചാര പ്രിയന് അഭിനന്ദന്ജല്

    ReplyDelete

Note: Only a member of this blog may post a comment.